Tuesday, November 2, 2010

പൊതുജനം കഴുതയാണത്രേ! ആണോ?

കഴുത കഴുത എന്ന് കേട്ടുകേട്ട് മടുത്തു. പൊതുജനം കഴുത എന്നത് ഇലക്ഷന്‍ സമയത്ത് സ്ഥിരം കേള്‍ക്കുന്ന ഒരു പ്രയോഗമാണ്. പൊതുജനം കഴുതയാണത്രേ. ആണോ? കഴുതകള്‍ക്ക് വേറെ മാര്‍ഗമില്ലാത്തതിനാലാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പലപ്പോഴും ഇലക്ഷനില്‍ പ്രതിഫലിക്കുന്നത്. കറ കളഞ്ഞ രാഷ്ട്രീയമില്ലാതെ മാറി വോട്ടുചെയ്യുന്നവരാണ് ഇവിടുത്തെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇത്തരക്കാര്‍ക്ക് വേറെ വഴികളൊന്നും ഇല്ലാത്തതിനാലാണ് കാലാകാലങ്ങളായി ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരായി വോട്ടുചെയ്യുന്നത്. വേണമെങ്കില്‍ എന്ത് സംഭവിച്ചാലും വോട്ടു മാറ്റികുത്താത്ത ആളുകളെ നമുക്ക് കഴുതകളെന്നു വിളിക്കാം.

എന്നാല്‍ ബാക്കിയുള്ളവരെ അങ്ങിനെ വിളിക്കാമോ?  ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് നമുക്ക് നോക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ ക്ഷീണം മുഖ്യമന്ത്രിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വാഭാവികമായി നീക്കം നടക്കും. എന്നാല്‍ അച്ച്യുതാനന്ദനെ പാര്‍ട്ടിക്ക് അതീതമായി സ്‌നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അത് പുച്ഛിച്ചു തള്ളും. ഈ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ ഐക്യജനാധിപത്യമുന്നണി വരുന്ന നിയമസഭ ഇലക്ഷന്‍ മുന്നില്‍ കണ്ട് അതിനുള്ള തയ്യാറെടുപ്പ് അഥവാ സീറ്റിനുവേണ്ടിയുള്ള അടിപിടി ഇപ്പോഴേ ആരംഭിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ബിജെപിയാകട്ടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയം നേടി മൂന്നാം ശക്തിയായി വളരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. അടുത്ത ഇലക്ഷനെ മുന്നില്‍ കണ്ട് സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കുറച്ചുകാലത്തേക്കെങ്കിലും വര്‍ഗ്ഗീയവോട്ടുകള്‍ ലക്ഷ്യം വെച്ച് ഘടകകക്ഷികളെ കൂട്ടാനുള്ള ശ്രമം തുടങ്ങും.

ഭൂരിപക്ഷ വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇവരാണ് സത്യത്തില്‍ നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നത്. മറ്റ് വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് അധികാര കാലാവധി തീരാറായാല്‍ പാര്‍ട്ടിയുടെ ആശയങ്ങളെ തള്ളിപ്പറഞ്ഞ് ഒരു പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ അല്ലെങ്കില്‍ പുറത്താക്കപ്പെട്ടവരെ മറ്റേ പാര്‍ട്ടി സ്വീകരിച്ചു ആനയിക്കുന്ന കാഴ്ച്ച കേരളത്തിലെ ജനങ്ങള്‍ അടുത്ത കാലത്ത് കണ്ടതാണ്. എന്നാല്‍ വിമതന്‍മാര്‍ ഒന്നിച്ചുനിന്ന് ശക്തി തെളിയിക്കുന്നതും ജനങ്ങള്‍ അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. എന്തായാലും മൂന്നാംമുന്നണി സംവിധാനം വിദൂരത്തായതിനാല്‍ മറ്റുപോംവഴികളില്ലാതെ ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിക്കുന്ന ജനതയെ കഴുതകളെന്ന് നമുക്ക് വിളിക്കാനാവില്ല.

 ഭേദപ്പെട്ട ഒരു മൂന്നാംമുന്നണി വരുംകാലങ്ങളില്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അത് വിമതന്‍മാരോ മറ്റുപാര്‍ട്ടികളില്‍ നിന്നും പുറത്താക്കപ്പെട്ടവരോ ആരുമായിക്കൊള്ളട്ടെ. ഒന്നിച്ചുനിന്ന് കരുത്ത് തെളിയിക്കപ്പെട്ടാല്‍ അധികം താമസിയാതെ ജനം അവരുടെ കൂടെ നില്‍ക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. അതിനാല്‍ ഇനിയും പൊതുജനത്തെ കഴുത എന്നുവിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങള്‍ കാത്തിരിക്കുകയാണ് അധികാരത്തില്‍ അഹങ്കരിക്കുന്നവരെയും അധികാരം മോഹിച്ച് അടിപിടി കൂടുന്നവരെയും ഒരു പാഠം പഠിപ്പിക്കാന്‍.

Thursday, October 28, 2010

കളിയില്‍ അല്‍പ്പം കാര്യം


 കൊയ്ത്തുകഴിഞ്ഞ പാടം ചവിട്ടിനികത്തുന്നതും ഹര്‍ത്താല്‍ ദിവസം നടുറോഡ് കളിക്കായി സജ്ജമാക്കുന്നതുമെല്ലാം ഫുട്‌ബോള്‍ കളിയില്‍ കമ്പം കയറിയാല്‍ ചെയ്യുന്ന ചില അഭ്യാസങ്ങളാണ്.

ഫുട്‌ബോള്‍ ആവേശം ഏറ്റവും കൂടുതലുള്ള മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമമായതിനാലാകും എന്റെ നാട്ടിലും ആളുകള്‍ക്ക് ഈ കളിയോട് ഒരു പ്രത്യേക ഭ്രാന്താണ്. വേനല്‍ അവധിക്ക് കൊയ്തുകഴിഞ്ഞ നെല്‍പ്പാടം ഞങ്ങളെ കാത്ത് കിടപ്പുണ്ടാകും. രണ്ടാഴ്ച്ചയെങ്കിലും കളിച്ചാലെ പാടം കളിക്കാന്‍ പറ്റുന്ന രൂപത്തിലാകു. കളിക്കുമുണ്ടായിരുന്നു ചില പ്രത്യേകതകള്‍. ഇവിടെ കളിക്കുവാന്‍ പ്രായപരിധിയില്ല. സ്‌ക്കൂള്‍കുട്ടികള്‍ മുതല്‍ റിട്ടയേര്‍ഡ് അധ്യാപകര്‍ വരെ ഒരുമിച്ചാണ് കളി. ഒരു ടീമില്‍ ഇത്ര പേരുണ്ടാകണം എന്നൊന്നും നിബന്ധനയില്ല. അതാണ് കളിയുടെ ഒരു സ്‌റ്റൈലും ഹരവും. താല്‍പ്പര്യമുള്ള ആര്‍ക്കും കൂടാം. കളി തുടങ്ങാന്‍ പ്രത്യേക സമയമില്ല. 

ഏകദേശം സന്ധ്യയോടെ കളി തുടങ്ങാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ആള്‍ക്കാര്‍ ഗ്രൗണ്ടില്‍ വന്നാല്‍ കളി തുടങ്ങുകയായി. തുടങ്ങുമ്പോള്‍ 7 പേരോളം ഉണ്ടെങ്കില്‍ അവസാനിക്കുമ്പോഴേക്കും കുറഞ്ഞത് 25 പേരെങ്കിലും കാണും ഒരു ടീമില്‍. എത്ര ക്ഷീണിച്ചാലും നിര്‍ത്താത്ത വാശിയേറിയ കളി. അവസാനം ഇരുട്ടുപരക്കുന്നതോടെ പന്തു കാണാന്‍ വയ്യ എന്നുബോധ്യമായാല്‍ മാത്രമേ കളിക്ക് അവസാനമുള്ളു. 

അങ്ങിനെ ഒരു ദിവസം വാശിയോടെ കളി പൊടിപൊടിക്കുകയാണ്. അന്ന് പതിവിലും കൂടുതല്‍ ആളുകളുണ്ട്. പന്തുപോലും വ്യക്തമായി കാണാന്‍ പറ്റാത്ത അവസ്ഥ. ദൂരെനിന്നുനോക്കിയാല്‍ എന്തിനോ വേണ്ടി കടിപിടി കൂടുന്ന കുറെ ജനകൂട്ടമാണെന്നു തോന്നും. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയതിനാല്‍ കളി നിര്‍ത്താനും വിഷമം. എതിര്‍ടീമിന് ഗോള്‍ ഉറപ്പാകും എന്നു തോന്നിപ്പിക്കുന്ന ഒരുഗ്രന്‍ ഷോട്ട് പെട്ടെന്ന് ചന്ദ്രേട്ടന്റെ കയ്യില്‍ തട്ടി. ഞങ്ങളോടൊപ്പം സ്ഥിരമായി കളിക്കാന്‍ ചേരുന്ന 45 കാരനായ ചന്ദ്രേട്ടന്‍  ഗോളി അല്ലാത്തതിനാല്‍ പെനാല്‍റ്റി അടിക്കണം എന്നായി ഞങ്ങള്‍. എന്നാല്‍ ചന്ദ്രേട്ടനാകട്ടെ ഒരുപൊടിക്കു സമ്മതിക്കുന്നില്ല. കയ്യില്‍ കൊണ്ടിട്ടില്ല എന്നും ദേഹത്തുതട്ടി തെറിച്ചതാണെന്നും ഒരേ വാദം. അടുത്തുനിന്ന പലരും ഈ കാഴ്ച്ച വ്യക്തമായി കണ്ടതാണ്. പക്ഷെ ഹാന്റ് ആയിട്ടില്ല എന്ന ചന്ദ്രേട്ടന്റെ ഉറപ്പിനാല്‍ അയാളുടെ ടീമംഗങ്ങളെല്ലാം ഹാന്റല്ല എന്നു വാദിച്ചു. തുടര്‍ന്നു രണ്ടു ടീമുകളും ഇതേ ചൊല്ലി തര്‍ക്കമായി. വേണ്ടത്ര ബഹളം. തല്‍ക്കാലത്തേക്ക് കളി നിര്‍ത്തി സമനിലയില്‍ പിരിഞ്ഞു. 

തൊട്ടടുത്ത ദിവസം പതിവുപോലെ കളി തുടങ്ങി. ഇടയ്ക്കിടെ എല്ലാവരും ചന്ദ്രേട്ടനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ചന്ദ്രേട്ടനെന്തു പറ്റി. ഇന്നലത്തെ സംഭവത്തെ തുടര്‍ന്നു അങ്ങേരു വരാത്തതാണോ? കളി നിര്‍ത്തിക്കളയാന്‍ മാത്രം തെറ്റായിട്ടൊന്നും ആരും പറഞ്ഞില്ലല്ലോ. എല്ലാവര്‍ക്കും വിഷമം. പിരിയാന്‍ നേരം അതാ അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച്ച. ഒരു ഓട്ടോയില്‍ ചന്ദ്രേട്ടന്‍ വന്നിറങ്ങുന്നു. ആശുപത്രിയില്‍ നിന്നും നേരിട്ടുവരുന്ന വഴിയാണത്രേ. വലതു കയ്യില്‍ കനത്തില്‍ ഒരു പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. കൈയ്ക്കു ഇതെന്തുപറ്റിയതാ ചന്ദ്രേട്ടാ. ഓ ഒന്നും പറയണ്ട ഇന്നലത്തെ ആ അടിയില്‍ കയ്യിന്റെ എല്ലുതന്നെ പൊട്ടിയിരുന്നു. ഇന്നലെ ഹാന്റ് ആയിരുന്നു എന്നു വാദിച്ച ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക് ചെറിയ ആശ്വാസമായി ചന്ദ്രേട്ടന്റെ വാക്കുകള്‍. കയ്യില്‍ പന്ത് കൊണ്ട് എല്ലു പൊട്ടിയിട്ടും ഹാന്റല്ല എന്നു പറഞ്ഞ് കളി തുടര്‍ന്ന ചന്ദ്രേട്ടന്റെ കളിയോടുള്ള ആത്മാര്‍ത്ഥത അപ്പോള്‍ സമ്മതിച്ചുകൊടുത്തല്ലേ പറ്റു. മേലാല്‍ കളിയില്‍ കള്ളം പറയരുത് എന്ന താക്കീത് നല്‍കാനും മറന്നില്ല.  


Wednesday, September 22, 2010

ലീമാന്‍ ബ്രദേഴ്‌സും സുലൈമാനിയും

ഹ..ഹ..ഹ കാര്യം വളരെ സിംമ്പിളാണ്‌ കേട്ടോ. ഞെട്ടണ്ട. അമേരിക്കന്‍ ബാങ്കും സുലൈമാനിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത്‌ വേറെ കാര്യം. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കന്‍ ബാങ്കും സുലൈമാനിയും മാത്രമാണ്‌ മനസ്സില്‍. കാരണമുണ്ട്‌. ഇപ്പോള്‍ ഓഫീസില്‍ കാര്യമായ പണിയൊന്നുമില്ല. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കുമ്പോള്‍ വര്‍ക്ക്‌ ഉണ്ടാകുമെന്നല്ലാതെ. എന്നാല്‍ പിന്നെ നാട്ടിലേക്ക്‌ പോകാമെന്നുവെച്ചാല്‍ ഇവന്‍മാരൊട്ട്‌ സമ്മതിക്കത്തുമില്ല. ഓഫീസില്‍ മുഖത്തോടുമുഖം നോക്കിയിരിക്കലാണ്‌ പ്രധാനപണി. സഹപ്രവര്‍ത്തകന്‍ അറബി ആയതിനാല്‍ നേരംമ്പോക്കു പറയാന്‍പോലും തോന്നാറില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടുതല്‍ സുലൈമാനി അകത്താക്കുന്നു. രാവിലെ എത്തിയാല്‍ ആദ്യത്തെ പണി ഒരു സുലൈമാനി അകത്താക്കലാണ്‌. വൈകുന്നേരമാകുമ്പോഴേക്കും നാലഞ്ചെണ്ണം  തീര്‍ക്കും. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതിനുമുമ്പേ ഓഫീസ്‌ ബോയ്‌ സുലൈമാനിയുമായി എത്തിയിരിക്കും. അങ്ങിനെ പണിയില്ലാത്ത ഒരു പ്രഭാതത്തില്‍ സുലൈമാനി അകത്താക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിക്കുന്നത്‌. ലീമാന്‍ ബ്രദേഴ്‌സ്‌ എന്ന അമേരിക്കന്‍ ബാങ്ക്‌ നിലംപൊത്തിയിട്ട്‌ രണ്ട്‌ വര്‍ഷമാകുന്നു. ശരിയാണ്‌ ഞാന്‍ ഓര്‍ക്കുന്നു. അന്ന്‌ ഏത്‌ ചാനല്‍ വെച്ചാലും ലീമാന്‍ ബ്രദേഴ്‌സിന്റെ വാര്‍ത്തകളായിരുന്നു. ശ്ശെടാ... ഒരു അമേരിക്കന്‍ ബാങ്ക്‌ തകര്‍ന്നതിന്‌ ഇത്രമാത്രം പറയാനെന്തിരിക്കുന്നെന്ന്‌ അന്നൊക്കെ ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അല്ലെങ്കിലും അമേരിക്കയ്‌ക്ക്‌ അങ്ങിനെതന്നെ വേണം. ബാങ്ക്‌ പൊട്ടട്ടെ. അമേരിക്കന്‍ ബാങ്കും ദുബായിലിരിക്കുന്ന ഞാനും തമ്മില്‍ എന്തു ബന്ധം? മാര്‍ക്‌സിസ്റ്റ്‌ അനുഭാവിയായ എനിക്ക്‌ സന്തോഷം. ലീമാന്‍ ബ്രദേഴ്‌സ്‌ തകര്‍ന്ന്‌ ഏറെ കഴിഞ്ഞില്ല ഇവിടെ ദുബായിലുള്ള എന്റെ നിരവധി സുഹൃത്തുക്കളുടെ ജോലി നഷ്ടപ്പെട്ടു. ചിലര്‍ ഇവിടെതന്നെ ജോലി കണ്ടെത്തിയപ്പോള്‍ മറ്റുചിലര്‍ നാട്ടിലേക്ക്‌ മടങ്ങി. കുറെ കമ്പനികള്‍ ജോലിക്കാരുടെ ശബളം വെട്ടിക്കുറച്ചു. ചിലരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കമ്പനികള്‍ക്ക്‌ പുതിയ പ്രൊജക്ട്‌ ഇല്ല. ഇപ്പോള്‍ ഞാനടക്കമുള്ളവര്‍ ഓഫീസില്‍ ഈച്ചയാട്ടിയും കൂടുതല്‍ കൂടുതല്‍ സുലൈമാനി അകത്താക്കിയും ഇരിക്കുന്നു. അതിനുള്ള കാരണവും ഈ ലീമാന്‍മാര്‍ തന്നെ. എന്തായാലും പൊട്ടിയിടത്തോളം മതി. ഇനിയുള്ള അമേരിക്കന്‍ ബാങ്കുകളും ലോകത്തുള്ള മറ്റു ബാങ്കുകളും പൊട്ടാതിരിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
സുഹൃത്തുക്കളെ, അമേരിക്കന്‍ ബാങ്കും സുലൈമാനിയും തമ്മില്‍ മറ്റു ബന്ധങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ അറിയിക്കുമല്ലോ? 

Saturday, September 18, 2010

ഒരു മരക്കഷ്‌ണത്തിന്റെ കഥ

ഒരു മരക്കഷ്‌ണത്തിന്റെ കഥ. പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ അതെന്തൊരു കഥയെന്നു ആശ്ചര്യം തോന്നാം. അങ്ങിനെയും ഒരു കഥയുണ്ട്‌ സുഹൃത്തേ. ഇത്‌ എന്റെ അനുഭവങ്ങളായതുകൊണ്ട്‌ അക്ഷരങ്ങള്‍ വേണ്ടത്ര ക്രമീകരിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു. പണ്ടുമുതല്‍ക്കെ അങ്ങിനെയാണ്‌ പലകാര്യങ്ങളിലും വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ ചില പോരായ്‌മകളൊക്കെ എനിക്കുണ്ടായിരുന്നു. പറഞ്ഞുവരുന്നത്‌ എന്റെ ഓര്‍മ്മയിലെ ഒരു മരക്കഷ്‌ണത്തെക്കുറിച്ചാണ്‌. ഈയിടെ അവധിക്ക്‌ നാട്ടില്‍ പോയപ്പോഴാണ്‌ ആ പഴയ മരക്കഷ്‌ണത്തെക്കുറിച്ച്‌ വീണ്ടും ഓര്‍ത്തുപോയത്‌. പല തവണ തിരഞ്ഞു നോക്കിയിട്ടും എനിക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട്‌ ആ ജോലി ഭാര്യയെ ഏല്‍പ്പിച്ചു. ആ മരക്കഷ്‌ണത്തെക്കുറിച്ച്‌ ഇത്രയേറെ എന്ത്‌ ഓര്‍മ്മിക്കാന്‍ എന്നല്ലേ. കാര്യമുണ്ട്‌. എന്റെ ഓര്‍മ്മയില്‍ മറക്കാനാവാത്ത ഒരു സ്ഥാനമാണ്‌ അതിനുള്ളത്‌. അത്‌ എന്റെ അച്ഛച്ചനും മറ്റ്‌ കുടുംബാംഗങ്ങളുമെല്ലാമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എപ്പോഴും ഞാന്‍ നടക്കുന്നത്‌ അച്ഛാച്ചന്റെ കൂടെയായിരുന്നു. വീട്ടില്‍ കിഴക്കേ അകത്തു അച്ഛാച്ചന്റെ കൂടെ കിടക്കാന്‍ ഏട്ടനോട്‌ വഴക്കുകൂടിയത്‌ ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീട്‌ സ്‌ക്കൂളില്‍ നിന്നും അവധിക്ക്‌ വരുമ്പോഴും അച്ഛച്ചന്‍ വേണം എല്ലാറ്റിനും. അച്ഛാച്ചന്‌ മുറുക്കാന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതിനാല്‍ എന്റെ പ്രധാന ജോലി അടയ്‌ക്ക അമ്മിയിലിട്ട്‌ ചതച്ചുകൊടുക്കലായിരുന്നു. എനിക്ക്‌ എട്ടുവയസ്സുള്ളപ്പോഴാണ്‌ വയ്‌ക്കോല്‍ കൊണ്ട്‌ മേഞ്ഞിരുന്ന വീടിന്റെ പൂമുഖവും അടുക്കളയും ഓടിടുന്നത്‌. അന്നൊക്കെ വീട്ടില്‍ പണിക്കുവന്നിരുന്ന കുഞ്ഞുണ്ണി ആശാരിക്കൊപ്പം കുശലം പറയാന്‍ അച്ഛാച്ചന്റെയൊപ്പം ഞാനും പോയിരിക്കുന്നത്‌ പതിവായിരുന്നു. മുറിച്ചുമാറ്റിയ തെങ്ങിന്റെ മരത്തടി കണ്ടപ്പോള്‍ എനിക്ക്‌ കൗതുകം തോന്നി അതുകൊണ്ട്‌ അച്ഛാച്ചന്‌ മുറുക്കാന്‍ ചതക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കാം എന്ന്‌ വിചാരിച്ചു. നല്ല ഒരു തടിക്കഷ്‌ണം ഞാന്‍ അതില്‍നിന്നും മാറ്റിവെച്ചു. എന്നിട്ട്‌ ഉളിക്കായി കുറെ നേരം കാത്തുനിന്നു. പക്ഷെ ഉളി എടുക്കരുതെന്ന്‌ ആശാരിയും അദ്ദേഹത്തിന്റെ മകന്‍ ഗോപിയേട്ടനും സ്‌നേഹത്തോടെ എന്നോട്‌ പറഞ്ഞു. ഞാന്‍ നേരെ പോയി അമ്മയുടെ അടുത്ത്‌ ചെന്ന്‌ പൊട്ടിയ സ്റ്റീല്‍ തവി എടുത്തുകൊണ്ടു വന്നു. അതിന്റെ അറ്റം മൂര്‍ച്ച കൂട്ടി ഉളിക്ക്‌ പകരമായി ഉപയോഗിച്ചു. രണ്ട്‌ ദിവസത്തെ പരിശ്രമത്തിന്‌ ശേഷം മരത്തടിയില്‍ ആഴത്തില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി. മുറുക്കാന്‍ ചതക്കാന്‍ പറ്റുന്ന രൂപത്തിലാക്കി. അതില്‍ ഞാന്‍ അച്ഛാച്ചന്റെ പേര്‌ ഇംഗ്ലീഷില്‍ കൊത്തിവെച്ചു. ആദ്യമൊന്നും അച്ഛാച്ചന്‍ അത്‌ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ എന്നോട്‌ മുറുക്കാന്‍ ചതച്ചുകൊണ്ടുവരാന്‍ പറയുമ്പോള്‍ അമ്മിക്കു പകരം ഞാന്‍ അതുപയോഗിച്ചു ചതച്ചുകൊടുക്കുമായിരുന്നു. മുറുക്കാന്‍ അതിലിട്ടു ചതക്കാന്‍ ഇരുമ്പില്‍ തീര്‍ത്ത കമ്പികഷ്‌ണം ഞാന്‍ അച്ഛാച്ചന്റെ മുറുക്കാന്‍പെട്ടിയില്‍ കൊണ്ടിട്ടു. പിന്നെ അച്ഛാച്ചന്‍ അടുത്താരെയും കാണാത്തപ്പോള്‍ അതുപയോഗിച്ച്‌ സ്വയം മുറുക്കാന്‍ ചതക്കുമായിരുന്നു. പിന്നെ വര്‍ഷങ്ങളോളം അച്ഛാച്ചന്‍ അത്‌ തന്നെ ഉപയോഗിക്കുന്നത്‌ ഞാന്‍ കണ്ടു. മരിക്കുന്നതിന്‌ മുന്‍പ്‌ ഓര്‍മ്മ നിശ്ശേഷം പോകുന്നത്‌ വരെ. അച്ഛാച്ചന്റെ ഓര്‍മ്മ പോയെന്നും തളര്‍ന്നുകിടപ്പായെന്നും വിദേശത്തായിരുന്ന എനിക്ക്‌ ഫോണ്‍ വന്നപ്പോള്‍ ആ പഴയ മരക്കഷ്‌ണം ഓര്‍ത്തുപോയി. പിന്നീട്‌ ആ ഓര്‍മ്മകളെല്ലാം എവിടെപ്പോയൊളിച്ചു എന്നെനിക്കറിയില്ല.

Friday, September 17, 2010

താളുകള്‍ മറിയുമ്പോള്‍

എന്റെ എഴുത്തുകള്‍ വികലമാണെന്നു തെറ്റിദ്ധരിച്ച നാളുകള്‍ ഞാന്‍ എഴുതാന്‍ നന്നേ മടിച്ചു. പക്ഷെ ഇപ്പോള്‍ എന്റെ വികലമായ എഴുത്തുകളുടെ സൗന്ദര്യം തിരിച്ചറിഞ്ഞ എന്റെ സുഹൃത്ത്‌ അതെല്ലാം വിരല്‍തുമ്പിലേക്ക്‌ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.